Thursday, 12 July 2012

റിബല്‍

സ്വാതന്ത്ര്യത്തിനു വേണ്ടി കൊതിച്ച മനസിനോടും,
വിപ്ലവത്തിന്റെ ലഹരി തേടിയ ആത്മാവോടും,
വഞ്ചന കാട്ടി ഞാനെന്നും.
എന്‍ സ്വപ്നങ്ങളുടെ ചിറകരിഞ്ഞതും,
എന്‍  മോഹങ്ങളെ  തളച്ചിട്ടതും,
എന്റെ ഭീരുത്വമല്ലാതെ മറ്റെന്ത്!!!
ജീര്‍ണിച്ച സംസ്കാരമേ,
മൃതിയടയുന്ന സമൂഹമേ,
ലജ്ജ തോന്നീടുന്നു,
നിങ്ങളെക്കുറിച്ചല്ല,
എന്റെ ഭീരുത്വത്തെ കുറിച്ച്.
'രാജാവ് നഗ്നനാണെന്നു' വിളിച്ചു പറഞ്ഞ കുട്ടിയുടെ ധൈര്യം,
എന്തേ എനിക്കില്ലാതെ പോയി???
ചാരത്തില്‍ നിന്നും പറന്നുയരാന്‍ കൊതിച്ചു, പക്ഷെ,
മെഴുകുതിരി നാളത്തില്‍ നിന്നും
എന്റെ ചിറകു കരിയാതെ നോക്കാന്‍ മറന്നു.
ഇനി വയ്യ.
തൃപ്തിയടയാതെ മറഞ്ഞ
അനേകം ആത്മാക്കളോടൊപ്പം,
ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ്,
ഇനി വിശുദ്ധ യുദ്ധം.
ദുരഭിമാനത്തിനു മേല്‍ കോട്ട കെട്ടി,
സ്വയം പ്രവാചക സ്ഥാനം കെട്ടിയാടുന്നവരേ,
ഇതാ നിങ്ങളുടെ അന്ത്യ കാഹളം,
ഇതാ നിങ്ങളുടെ മരണ മണി!!
മനസേ സമാധാനിക്കുക.
ഇനി സ്വാതന്ത്ര്യത്തിന്റെ നാളുകള്‍.
റിബലുകളെ പിഴുതെറിയുന്ന ബൂര്‍ഷ്വാ സംസ്കാരമേ,
മടങ്ങുക വിസ്മൃതിയിലേയ്ക്ക്..
നിന്റെ നാശവും എന്റെ സ്വാതന്ത്ര്യവും,
ഇതാ ഇവിടെ!!!
       




  

Monday, 25 June 2012

'തലതിരിഞ്ഞവന്‍'

ആരും ഇതേ വരെ കടന്നു ചെല്ലാന്‍ കൂട്ടാക്കാത്ത,
ഒരു ചെറു കാല്‍പ്പാടു പോലും പതിയാത്ത,
പുതു വഴി തന്നില്‍ പോകുവാന്‍ ഞാന്‍ കൊതിച്ചു.
യാത്ര ആരംഭിച്ചപ്പോള്‍ ഏവരും 'തലതിരിഞ്ഞവന്‍' എന്ന് വിളിച്ചു.
ഉറ്റവരും ഉടയവരും,

കൂടെ നില്‍കാതെ കൈയ്യൊഴിഞ്ഞു.
മറിച്ചൊരു വാക്കും ഉരിയാടാതെ,
ഏതാനും ഓട്ടക്കാലണകളുടെ സമ്പാദ്യവുമായി,
ഞാന്‍ നടന്നു.
കൂട്ടിനെന്റെ വിശ്വാസങ്ങളും തത്വശാസ്ത്രങ്ങളും!! 
മെല്ലെ ഏവരും കണ്ണില്‍ നിന്നും മായവേ,
ഞാന്‍ വെട്ടിയ പുതുവഴിയില്‍,
രാജാവിനെപ്പോലെ നിന്ന് ഞാന്‍ ആര്‍ത്തട്ടഹസിച്ചു.
"നിങ്ങള്‍ ഭോഷര്‍, തലതിരിഞ്ഞവര്‍!!!
കണ്ണടച്ച് ഇരുട്ടയെന്നു കരുതുന്നവര്‍.
പോവുക, പോയിതുലയുക,
നിങ്ങളും, ജീര്‍ണിച്ച നിങ്ങളുടെ വ്യവസ്ഥിതികളും,

നരകത്തിലേയ്ക്ക്,
നാശത്തിലേയ്ക്ക്.
സ്വാതന്ത്ര്യമേ, ജീവ സംഗീതമേ,
വരുന്നിതാ,

ഞാനും, എന്റെ 'തലതിരിഞ്ഞ' കിനാവുകളും.    
  

Sunday, 24 June 2012

ഒരു വായന ദിനത്തിന്റെ ഓര്‍മയ്ക്ക്....

ജൂണ്‍ 19 കഴിഞ്ഞു പോയപ്പോളാണ് ഈ വായന ദിനത്തില്‍ പുതിയ പുസ്തകങ്ങള്‍ ഒന്നും വായിച്ചില്ലല്ലോ എന്നോര്‍ത്തത് . കോളേജ്നെ പറ്റി അഭിമാനിക്കാന്‍ ആകെ വകയുള്ളത്‌ ലൈബ്രറിയെ പറ്റി ഓര്‍ക്കുമ്പോള്‍ ആണ്. മലയാളം പുസ്തകം ഒരെണ്ണം വായിച്ചിട്ട് കുറെ നാള്‍ ആയല്ലോ എന്നോര്‍ത്തപ്പോള്‍ നേരെ ലൈബ്രറിയിലേയ്ക്ക് വച്ച് പിടിപ്പിച്ചു. ആരെങ്കിലും വായിച്ചിട്ട് തിരിയെ വച്ച പുസ്തകങ്ങള്‍ ലൈബ്രറിയന്റെ      
മേശയ്ക്കു സമീപം വച്ചിരിക്കും. അവിടെ നിന്നാണ് പലപ്പോഴും നല്ല പുസ്തകങ്ങള്‍ എനിക്ക് കിട്ടാറുള്ളതും. ഇന്നും കിട്ടി, ചെറുതെങ്കിലും വാക്കുകളാല്‍ ഒരു മായിക ലോകം തന്നെ തീര്‍ത്ത ഒരു പുസ്തകം. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മലബാറുകാരന്റെ  ആത്മകഥ. "നഷ്ട ജാതകം".
ആദ്യമായി ആണ് ഞാന്‍ കുഞ്ഞബ്ദുള്ളയെ വായിക്കുന്നത്. പക്ഷെ, ആദ്യ ഏറ്റുമുട്ടലില്‍ തന്നെ ആ 'പഹയന്‍' എന്നെ കീഴടക്കിക്കളഞ്ഞു. ഒഴുക്കുള്ള ആഖ്യാന ശൈലി. എന്തും തുറന്നെഴുതുന്ന പ്രകൃതം. അക്ഷരങ്ങളെ കൊണ്ട് ചിത്രം വരയ്ക്കുവാനുള്ള അപൂര്‍വ ശേഷി. എന്തിനു അധികം പറയണം, ഒരു വൈകുന്നേരം കൊണ്ട് സംഭവം ഞാന്‍ അകത്താക്കി. ഒരു സദ്യ ഉണ്ട സംതൃപ്തിയോടെ.
കുഞ്ഞബ്ദുള്ളയുടെ വരികള്‍ക്കിടയില്‍ ഒരു കൌമാരക്കാരന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടു. ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയും. ജന്മനാട്ടിലേയ്ക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസും ജീവിതാനുഭവങ്ങളുടെ നേര്കാഴ്ചയും ഞാന്‍ അവിടെ കണ്ടു. അനേകം പാഠങ്ങള്‍ പകുത്തു നല്‍കുന്ന ഒരു അപൂര്‍വ രചനയാണത്. തീര്‍ച്ചയായും നഷ്ടജാതകം എന്ന പേര് ഒട്ടും ഔചിത്യ പൂര്‍ണമല്ലെന്ന് തന്നെ പറയണം. എനിക്കും കുഞ്ഞബ്ദുള്ള ഒരു പാഠം ആവുകയായിരുന്നു. ഇനി എഴുത്ത് വഴങ്ങില്ല എന്ന് പോലും ചിന്തിച്ച നിരാശാപൂര്‍ണങ്ങളായ ദിവസങ്ങളില്‍ നിന്നും പ്രത്യാശയുടെ ഒരു തിരി എന്നില്‍ കൊളുത്തിയത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആയിരിക്കാം.
വായനയുടെ, എഴുത്തിന്റെ വസന്തകാലമേ, സ്വാഗതം.
തുറവി ഉണ്ടാവണം.
നേര് എഴുതാനുള്ള ചങ്കുറപ്പ് ഉണ്ടാവണം.
കുഞ്ഞബ്ദുള്ളയ്ക്ക്, 'ഭാഗ്യ' ജാതകത്തിന് ഒരായിരം നന്ദി.